Friday, October 31, 2014

പട്ടം



ഒഴിവുള്ള വൈകുന്നേരങ്ങളിൽ കടപ്പുറത്ത് പോയിരുന്ന് ഒരു സിഗരറ്റിനു തീകൊളുത്തി വെറുതെ അലസമായി ചിന്തിച്ചിരിക്കുന്നത് സന്തോഷിന്  ഇഷ്ടമായിരുന്നു. നഷ്ടപ്പെട്ട ഭൂതകാലത്തിന്റെ സ്മരണകൾ  അയവിറക്കി, പടിഞ്ഞാറുനിന്നും തിരമാലകളെ ചുംബിച്ചു വരുന്ന കാറ്റിലേക്കു തൊട്ടു മുന്നേ ദിവസത്തെ ന്യൂസ്‌ പേപ്പറിൽ പൊതിഞ്ഞ കടലമണികളെ പെറുക്കിയെടുത്ത് വായിലോട്ടും  അതിന്റെ തൊലി ഊതി  പറപ്പിച്ചും  മണിക്കൂറുകളോളം ഇരിക്കുമ്പോൾ അയാൾക്ക്‌ ഒരു പക്ഷെ തന്റെ വർത്തമാനകാലത്തെ വിഹ്വലതകളിൽ നിന്നുള്ള ഒരു മോചനം തന്നെയായിരുന്നു.


ജീവിതത്തിൽ പണത്തിന് വ്യക്തമായ സ്ഥാനം ഉണ്ടെന്നു സന്തോഷിന്  മനസ്സിലാവുന്നത് അയാളുടെ എട്ടാമത്തെ വയസ്സിലാണ്. വേനലവധിയിലെ ഒരു വിഷു ദിനം. തൊട്ടടുത്ത വീട്ടിലെ രമേഷ് കുളിച്ചു കോടിയണിഞ്ഞ് അവന്റെ അച്ഛൻ വാങ്ങിച്ചുകൊടുത്ത അലൂമിനിയത്തിന്റെ ആ കറുത്ത കളിത്തോക്കുമായി വന്നപ്പോൾ, തലേ ദിവസം അപ്പുനായരുടെ പീടികയിൽ താൻ അച്ഛന്റെ കൂടെ പോയപ്പോൾ അതേ  തോക്കിന്നു വേണ്ടി വാവിട്ടു കരഞ്ഞിട്ടും തീർത്തും പിശുക്കനായ അച്ചൻ വിസമ്മതിക്കുകയായിരുന്നു, പക്ഷെ ആ വിഷു ദിനത്തിൽ തന്റെ അച്ഛന്റെ സമ്പത്തിന്റെ ഏഴയലത്തുപോലുമെത്താത്ത ശ്രീധരേട്ടന്റെ മകൻ രമേഷ് അതേ കളിത്തോക്കുമായി വന്നു നിൽകുമ്പോൾ ആ കുഞ്ഞു ഹൃദയം ആദ്യമായി പണത്തിന്റെ വില മനസ്സിലാക്കുകയായിരുന്നു. തന്റെ ആഗ്രഹങ്ങൾക്കെല്ലാം തടസ്സം നിന്ന് അച്ഛൻ അച്ഛന്റെ ആഗ്രഹം  സാഫല്യമാക്കാൻ മെഡിസിൻ പോവാൻ പറഞ്ഞപ്പോൾ ആദ്യമായി അച്ഛനെ ധിക്കരിക്കേണ്ടി വന്നു .
നീ നന്നാവില്ലെടാ കുരുത്തം കെട്ടവനെ എന്നുള്ള സ്ഥിരം പല്ലവിയിൽ ആ ദിവസം തുടങ്ങിയെങ്കിലും ജീവിതത്തിന്റെ അനന്തമായ യാത്രാ പുസ്തകത്തിലെ ഒരു പുതിയ അദ്ധ്യായം അവിടെ തുടങ്ങുകയായിരുന്നു.


കടലിന് അഭിമുഖമായി കാർ നിറുത്തി, സ്ഥിരമായി ഇരിക്കാറുള്ള വൈദ്യുതി വിളക്കിന്റെ ചുവട്ടിൽ  അയാൾ രണ്ടാമത്തെ സിഗരറ്റിനു തീ കൊളുത്തി ഇരിക്കുമ്പോൾ  തൻറെ വാട്സപ്പിൽ മെസ്സേജുകൾ വന്നുകൊണ്ടേയിരുന്നു. ആധുനികതയുടെ യാന്ത്രികമായ ജീവിതത്തിൽ സമയത്തെ കീറിമുറിച്ചു ഇന്നിന്റെ വിഹ്വലതകളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ആള്ക്കാരുടെ കൂട്ടായ്മയിൽ അയാൾ സജീവമായിരുന്നു. ചിലനേരങ്ങളിൽ തന്റെ മൊബൈലിലെ സ്ക്രീനിൽ നോക്കി അയാൾ ആർത്ത് ചിരിക്കുമ്പോൾ, ഡാഡ്.....ആർ യു ക്രയ്സി ???? പ്ലീസ് ഡോണ്ട് ഡിസ്റ്റർബ്  മി ......എന്ന തന്റെ എട്ടു വയസ്സുള്ള മകൻ എക്സ് ബോക്സിൽ ഫുട്ബോൾ കളിച്ചിരിക്കുമ്പോൾ അയാളെ പരിഹസിക്കുമായിരുന്നു...ഭാര്യയാവട്ടെ കാണ്ടി ക്രഷ് ഗയിമിന്റെ മായിക ലോകത്തു സദാ തന്റെ കണ്ണുകൾ  സ്മാര്ട്ട് ഫോണിനെ ഭോഗിച്ചു  കൊണ്ട് കാലത്തെ അധിവേഗതയിൽ ചലിപ്പിച്ചുകൊണ്ടിരുന്നു....


വൈകുന്നേരത്തിന്റെ ആലസ്യത്തിൽ തിരമാലകൾ കരയിലെ മണൽ തിട്ടകളിലേക്കു ശയിക്കാനെന്നവണ്ണം വന്നു കൊണ്ടിരുന്നു. തന്റെ യാന്ത്രികവും, സ്കൈൽ വെച്ചു തിട്ടപ്പെടുത്തിയതും  പോലെയുള്ള ഒരു ജീവിതമാണ് കടൽ എന്നും അയാൾക്ക്‌ തോന്നി. വെറുതെ കടലിന്റെ അനന്തതയിലേക്കു തന്റെ നയനങ്ങളെ സമർപ്പിച്ചിരിക്കുമ്പോൾ അങ്ങകലെ ഒരു ജനക്കൂട്ടം അയാൾ കണ്ടു.
വ്യത്യസ്ത പ്രായങ്ങളിലുള്ളവർ...ആണ്‍, പെണ്‍ ഭേദമന്യേ...എല്ലാവരും വളരെ ആനന്ദത്തോടെ ആകാശത്തിലേക്കു നോക്കിക്കൊണ്ടിരിക്കുന്നു, എല്ലാവരുടെയും മുഖത്ത് അത്ഭുതവും , ആകാംക്ഷയും കാണാം.
സന്തോഷ്‌ ആ ജനക്കൂട്ടത്തിനരികിലേക്ക് നടക്കുകയാണ്, തന്റെ വാട്സപ്പിൽ തുരുതുരാ മെസ്സേജുകൾ വരുന്നുണ്ടെങ്കിലും അയാൾ അത് ഖൗനിക്കുന്നേയില്ല...
അയാൾ വെറുതെ തന്റെ കണ്ണുകളെ മാനത്തേക്കു എറിഞ്ഞപ്പോൾ ആൾകൂട്ടത്തിന്റെ മുകളിലായി പറക്കുന്ന അനേകം പട്ടങ്ങളാണു കണ്ടത്.
വിവിധ ആകൃതിയിലും, വർണ്ണത്തിലും, വലിപ്പത്തിലുമുള്ള പട്ടങ്ങൾ.


അയാൾ ജനക്കൂട്ടത്തിനരികിലെത്തിയപ്പോൾ തന്റെ കണ്ണുകളെ അയാൾക്ക്‌ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല, ഉയരങ്ങളിൽ പറന്നു പൊങ്ങുന്ന ഓരോ പട്ടത്തിന്റെയും ചരടിന്റെ അറ്റത്ത് വീൽ ചെയറിൽ ഇരിക്കുന്ന ജീവിതം പൂവിട്ടു തുടങ്ങുമ്പോൾ തന്നെ മനസ്സ് അസന്തുലിതമായ ഒരു കൂട്ടം കുരുന്നുകൾ...
ചുറ്റിലും കൂടി നില്ക്കുന്നവരുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു, സന്തോഷ് തീർത്തും ചിന്താമഗ്നനാണ്. തന്റെ തിരക്കു പിടിച്ച ജീവിതത്തിൽ കാണാതെ പോവുന്ന ഒരു പാട് ജീവിതങ്ങൾ,,,

വൈബ്രറ്റർ മോഡിൽ കിടന്ന തന്റെ ഫോണ്‍ ചലിച്ചപ്പോൾ ഭാര്യയായിരുന്നു,

"സന്തോഷ്..അഭയ് അവന്റെ PS4 ൽ DriveClub Vedio Game  പ്ലേ ചെയ്യാൻ കഴിയുന്നില്ല..ഐ ചെക്ഡ് ഇന് TWitter, Sony ഇറ്റ്‌സെൽഫ് പറയുന്നു, സം പ്രോബ്ലംസ് ഉണ്ടെന്ന്...വരുമ്പോൾ നമ്മൾ വാങ്ങിച്ച ആ ഔറ്റ്ലെറ്റിൽ ഒന്നന്വേഷിക്കണം."

ശരി ഞാൻ അന്വേഷിക്കാം എന്ന് പറഞ്ഞുകൊണ്ട് സന്തോഷ്‌ ആ  സംഭാഷണം അവിടെ അവസാനിപ്പിച്ചു.

വീൽചെയറിൽ ഇരിക്കുന്ന ഇരുപതോളം കുട്ടികൾ വാനത്തിൽ ഉയർന്നു പറക്കുന്ന പട്ടങ്ങളിലേക്കു നോക്കുമ്പോൾ അവരുടെ മുഖത്ത് കാണുന്ന പ്രസന്നത ആ പട്ടങ്ങളെ പോലെതന്നെ അവരും എത്രയോ ഉയരങ്ങളിലാണെന്നു ബോധിപ്പിച്ചു. മനസിന്റെയും ശരീരത്തിന്റെയും അസന്തുലിതാവസ്ഥ ഉയരങ്ങ്ങ്ങളിൽ പറക്കാനുള്ള മോഹത്തിന് ഒരു ക്ഷതമല്ല എന്നുള്ള ഒരു ഓർമപ്പെടുത്തലും.


പടിഞ്ഞാറൻ ചക്രവാളത്തിൽ ചുവപ്പ് പരത്തി അസ്തമിക്കനുള്ള ധൃതിയിലിരിക്കുന്ന സൂര്യനെ  തഴുകാൻ വെമ്പൽ കൊണ്ട് പറക്കുന്ന പച്ചയും, മഞ്ഞയും, നീലയും, വെളുപ്പും നിറമുള്ള അനേകം പട്ടങ്ങൾ. ആകാശം സ്വാതന്ത്ര്യമാണ്, സ്വാതന്ത്ര്യത്തിന്റെ അനുഭൂതിയിൽ താല്പര്യമില്ലാതെ കുട്ടികളുടെ കണ്ണുകളിലേക്കു നോക്കി പട്ടങ്ങൾ ആകാശത്ത് നിന്ന് നൃത്തം ചെയ്തു കൊണ്ടിരുന്നു.


സന്തോഷിന്  ഇതൊരു പുതിയ അനുഭവമായിരുന്നു. സൂര്യസ്തമയങ്ങിൽ ഇടയ്ക്കിടെ വരാറുണ്ടെങ്കിലും മനസ്സിനെ പിടിച്ചുലച്ച ഒരനുഭവം ഇല്ലായിരുന്നു. ആൾകൂട്ടത്തിൽ ഈ പരിപാടിയെ കുറിച്ച് തിരക്കിയപ്പോൾ തൊട്ടടുത്ത്‌ ഒരു കുഞ്ഞു പട്ടം പറത്തുന്ന ഒരു വൃദ്ധനു നേരെ വിരൽ ചൂണ്ടി ഒരാൾ പറഞ്ഞു. അയാളാണ്, ആ മനുഷ്യ സ്നേഹി....അയാളുടെ ഹൃദയമാണ്, സ്വപ്നങ്ങളാണ്, പ്രതീക്ഷകളാണ്, ആ പറന്നുയരുന്നത്. ലോകത്തിന്റെ മിക്ക സ്ഥലങ്ങളിലും പോയി പട്ടം പറത്തുന്ന ആൾ. ചിലയിടങ്ങളിൽ യുദ്ധത്തിനെതിരെ, ചിലയിടങ്ങളിൽ ആഗോള താപനത്തിനെതിരെ, മറ്റു ചിലയിടങ്ങളിൽ വംശീയ ഹത്യക്കെതിരെ, അങ്ങിനെ നിരവധി.....ഇവിടെ ഇപ്പോൾ നിരാലംബരായ മനസും ശരീരവും മരവിച്ച കുരുന്നുകൾക്ക് സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ചിറകുകൾ വിരിയിക്കാൻ....
പ്രതികരണ ശേഷി നഷ്ടപ്പെട്ട ശതകോടികൾ കൊർപരെറ്റുകളുടെ എച്ചിൽ നക്കുന്ന ഇന്നിന്റെ വിരിമാറിൽ തന്റേതായ ശൈലി യിൽ സന്ദേശം കൈമാറുന്ന അത്യപൂർവ്വം മാനവ സ്നേഹികളിൽ ഒരാൾ.

സന്തോഷിന് ഒന്നും മനസ്സിലായില്ല. യാന്ത്രികമായ ലോകത്ത് ജീവിക്കുന്ന അയാൾക്ക്‌ മണ്ണും, മനുഷ്യനും, പട്ടിണിയും, ദുരിതങ്ങളും, യുദ്ധങ്ങളും പുസ്തകത്തിലും TV യിലും മാത്രമേ അയാൾ കണ്ടിരുന്നു.

തന്റെ കയ്യിലിരിക്കുന്ന മൊബൈൽ ഫോണിന്റെ സ്ക്രീനിലേക്ക് നോക്കിയപ്പോൾ അനേകം വാട്സാപ്പ് മെസ്സാജുകൾ വന്നുകിടക്കുന്നുന്റയിരുന്നു. ഭൂരിഭാഗവും ഭാര്യയുടെ തന്നെ. പിന്നെ ഒരു ഫോർവേഡ് മെസ്സജും o-ve രക്തം വേണം എന്നും പറഞ്ഞ് ആരോ ഷെയർ ചെയ്തത്. പതിവ് പോലെ സന്തോഷ്‌ അത് ഇഗ്നോർ ചെയ്തു വൃദ്ധന്റെ അരികിലേക്ക് നടന്നടുത്തു.

ഇരുണ്ട നിറത്തിൽ, മെലിഞ്ഞുണങ്ങിയ ശരീരം. നന്നേ കഷണ്ടിയാണെങ്കിലും അങ്ങിങ്ങ് വെളുത്ത നിറത്തിലുള്ള കുറ്റിരോമങ്ങൾ വളർന്നു കിടക്കുന്നു. വെളുത്ത നീണ്ടുകിടക്കുന്ന താടിരോമങ്ങളിലൂടെ അയാളുടെ കൈവിരലുകൾ ഓടിച്ചുകൊണ്ട് മാനത്തേക്ക് പട്ടങ്ങളെയും നോക്കി ഇരിക്കുമ്പോൾ തന്റെ മുന്നിൽ വന്നു നില്കുന്ന സന്തോഷിനെ അയാൾ കണ്ടിരുന്നില്ല.

ഹായ്, ഐ ആം സന്തോഷ്‌. സ്വന്തം ബിസിനസ്‌ ആണ്. ഇവിടെ തന്നെ യാണ് വീട്. താങ്കളെ കുറിച്ച് അറിഞ്ഞപ്പോൾ സന്തോഷം തോന്നി. കൂടുതൽ അറിയണമെന്നു തോന്നി, ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം.

ആകാശത്തിന്റെ വിദൂരതയിൽ അഹങ്കരിച്ചു പറക്കുന്ന ആ കുഞ്ഞുപട്ടത്തിന്റെ ചരട് അയാളുടെ കറുത്ത മെലിഞ്ഞുണങ്ങിയ വിരലുകളിൽ നിന്നും, തന്റെ തൊട്ടടുത്ത്‌ നില്കുന്ന സുഹൃത്തിന് കൈമാറിയ ശേഷം സന്തോഷിന്റെ തോളിൽ കൈവെച്ചു ചോദിച്ചു :

സാറിന്  എന്താ അറിയേണ്ടത്? എന്നെ കുറിച്ചോ? അതോ എന്റെ പ്രവർത്തനങ്ങളെ കുറിച്ചോ?...
"സത്യത്തിൽ ഞാൻ അല്ലെങ്കിൽ നമ്മൾ പട്ടങ്ങളാണ്...നമ്മുടെ ജീവിതവും പട്ടങ്ങലെപോലെതന്നെയാണ്....
സ്വാതന്ത്ര്യമുണ്ടെങ്കിലും, സ്വാതന്ത്ര്യമില്ലാതെ...
പാരതന്ത്ര്യത്തിൽ അമർഷമുണ്ടായിട്ടും, ആസ്വദിക്കുന്നതുപോലെ...
പ്രതികാരിക്കാൻ ശേഷിയില്ലാതെ..
ശേഷിയുണ്ടെങ്കിലും പ്രതികരിക്കാൻ കഴിയാതെ.....
ഏതു സമയവും ഏതു വിദൂരതയിൽ നിന്നും പിടിച്ചിറക്കാൻ കഴിവുള്ള ഏതോ വിരലുകളിൽ കുരുങ്ങിക്കിടക്കുന്ന ചരടിന്റെ മറു തലയിലുള്ള അതി വിദൂരതയിൽ, ഉയരങ്ങളിൽ പറക്കുന്ന വ്യത്യസ്ത നിറങ്ങളിലുള്ള പട്ടങ്ങൾ"
.
അതല്ലേ സത്യം മിസ്റ്റർ സന്തോഷ്‌...?? നമ്മളും നമ്മുടെ ജീവിതവും?

എല്ലാവർക്കും പരിമിതികളുണ്ട്. ആ പരിമിതികൾക് ഉള്ളിൽ നിന്നുകൊണ്ട് നമ്മൾ എന്ത് ചെയ്യുന്നു? തനിക്കു വേണ്ടി, സമൂഹത്തിനു വേണ്ടി, പ്രകൃതിക്ക് വേണ്ടി, അതാണ്‌ പ്രധാനം.
നമ്മുടെ യുദ്ധങ്ങൾ സമയത്തിന് വേണ്ടിയാവണം, അല്ലാതെ ജീവനു വേണ്ടിയാവരുത്.

തന്റെ ഭൂതകാലത്തിന്റെ ചിത്രങ്ങൾ ഓരോന്നായി വൃദ്ധന്റെ മുന്നിലേക്ക്‌ തുറന്നിടാൻ സന്തോഷ്‌ തീരുമാനിച്ചു. അച്ഛന്റെ അമിതമായ പണത്തിനോടുള്ള സ്നേഹത്തിൽ നഷ്ടപ്പെട്ട കുട്ടിക്കാലം. ബാല്യമായപ്പോൾ വീണ്ടും അച്ഛന്റെ പിടിവാശി ക്ക് മുട്ടുമടക്കാതെ വീട്ടിൽ നിന്നിറങ്ങി കൂട്ടുകാരുടെ സഹായത്തോടെ ബിസിനസ്‌ തുടങ്ങുകയും. താൻ പോലുമറിയാതെ അത്പടർന്നു  പന്തലിച്ചതുമായ കഥ. കുട്ടിക്കാലത്ത് രമേശ്‌ വാങ്ങിച്ച് തന്ന ആ കളിത്തോക്കിനെ കുറിച്ച് വൃദ്ധനോട് പറഞ്ഞപ്പോൾ അതിന്റെ സന്തോഷം ഇന്നും അയാളുടെ ഹൃദയത്തിൽ  അലയൊലികൾ സൃഷ്ടിക്കുന്നു.

പക്ഷെ ജീവിതത്തിന്റെ മരണപ്പാച്ചിലിൽ താൻ എന്തൊക്കെയോ  മറന്നു..
ബിസിനസും, കുടുംബവുമായി അയാളുടെ ജീവിതം ചുരുങ്ങി.
ഫൈസ് ബുകിലെയും , വാട്സപ്പിലെയും , മറ്റു സോഷ്യൽ മീഡിയ സൈറ്റ് കളുടെയും  sharing & forwarding കാരുണ്യ പ്രവർത്തനത്തിൽ മാത്രം സജീവം.

സൂര്യൻ അസ്തമിച്ചു തുടങ്ങി..കുട്ടികളെ ഹോസ്റ്റലിൽ എത്തിക്കണം. എനിക്ക് നീങ്ങാൻ സമയമായി, ഒഴിവുള്ള സമയം നമുക്ക് വീണ്ടും കാണാം എന്നും പറഞ്ഞു വൃദ്ധൻ കുട്ടികളുടെ അടുത്തേക്ക് നടന്നു നീങ്ങി.

സൂര്യൻ കടലിന്റെ ആഴങ്ങളിലേക്ക് ഊർനിറങ്ങുന്നത് സന്തോഷിന് കാണാമായിരുന്നു. മേലെ ആകാശത്തിലെ ചുവന്ന മേഘങ്ങൾക്കിടയിലൂടെ പറവകൾ വാസത്തെ ലക്‌ഷ്യം വെച്ചു പറന്നകന്നു. താഴെ മണൽ പരപ്പുകളിൽ നിന്നും ആളുകൾ കൂട്ടം കൂട്ടമായി പിരിഞ്ഞു പോയി തുടങ്ങി.

 സന്തോഷ്‌ തന്റെ കാറിന്നരികിലേക്ക് നടന്നു നീങ്ങുമ്പോൾ മനസ്സിൽ ഒരു ദൃഡ നിശ്ചയം ഉണ്ടായിരുന്നു.

പോക്കറ്റിൽ കിടന്നു കൊണ്ട് മൊബൈൽ ഫോണ്‍ ശബ്ധിക്കുന്നുണ്ടായിരുന്നു...
ഭാര്യയാണെന്നും, മകന്റെ വീഡിയോ ഗയിമിന്റെ കാര്യം അന്വേഷിക്കാനാണെന്നും  അറിയുന്നത് കൊണ്ട് തന്നെ ആ ഫോണ്‍ അറ്റൻഡ് ചെയ്യാതെ അയാൾ കാർ സ്റ്റാർട്ട്‌ ചെയ്തു. ഇന്നത്തെ ദിവസത്തിന്റെ നിർവൃധി യോടെ അയാൾ തന്റെ വീട് ലക്‌ഷ്യം വെച്ചു.

Friday, May 30, 2014

വേർപാടിന്റെ വ്യത്യസ്ഥ വശം.


വ്യത്യസ്തതക്കു വേണ്ടിയാവും വേർപാടുകൾ...
വഴിമാറിയുള്ള ചിന്തകൾക്കും, ദിക്കു മാറിയുള്ള നോട്ടങ്ങൾക്കും സഞ്ചാരങ്ങൾക്കും വേണ്ടി.
അനേകം വേർപാടുകൾ വ്യതിരിക്തതകളാണു സ്രിഷ്ടിക്കുന്നത്. വ്യതിരിക്തതകളുടെ അനേകായിരം രൂപാന്തരങ്ങൾ.....
ജീവിതത്തിന്റെ കൈവഴികളിലെവിടെയോ വെച്ച്, തമ്മിൽ വേർപെടുമ്പോൾ കഴിഞ്ഞ വസന്തങ്ങൾ ചിന്തകളായി മനസ്സിന്റെ ചുവരിൽ ഒരു ക്യാൻവാസ് ചിത്രം കണക്കെ പതിഞ്ഞു കിടപ്പുണ്ടാവും. 

 
കാലചക്രത്തിന്റെ കറക്കം അതിവേഗതയിൽ തന്നെയാണ്. വരച്ച വരയിലൂടെ ജീവിതത്തെ കണക്കു കൂട്ടുമ്പോൾ വേർപാടുകൾ പാളം തിരിച്ചു വിടുന്നു.
മനസ്സ് മുഴുവൻ രക്തത്തിൽ കുളിച്ചിരിക്കുമ്പോഴും ഓർമ്മകളിൽനിന്നും വെളുത്തത് മാത്രം തിരഞ്ഞെടുത്തു ലക്ഷ്യത്തിലേക്ക് കുതിക്കുന്നു.
യാത്രയിൽ നിന്നും കിട്ടുന്ന അനുഭവങ്ങൾ ഉപകരിക്കുന്ന ആയുധങ്ങളാണ്.
ലക്ഷ്യ സാല്കാരത്തിന്ന് ആക്കം കൂട്ടുന്ന ആയുധങ്ങൾ.


വേർപാടുകളും വഴിമാറിയുള്ള സഞ്ചാരങ്ങളും വിചാരങ്ങൾക്കു മൂർച്ച കൂട്ടുന്നു എന്ന മനസ്സിന്റെ കണ്ടെത്തൽ വീണ്ടുവിചാരത്തിന്റെ തിരശ്ശീല ഉയർത്തി. കഴിഞ്ഞ ക്ഷണ  കാലത്തിൽ വീണുകിട്ടിയിട്ടുള്ള അനുബോധത്തിന്റെ പ്രത്യക്ഷമായ അനുഭൂതം ഈ ചുവരിൽ കോറിയിടുമ്പോൾ ഒരുപക്ഷെ യാത്രയുടെ അനന്തതയിൽ ഒരു ഉന്മാദം ആയേക്കാം.


കാണുന്നതെല്ലാം കറുപ്പാണ്, അല്ലെങ്കിൽ ഇരുട്ടു നിറഞ്ഞവ.
പ്രകാശമില്ലാത്ത അവസ്ഥയാണ് അന്ധകാരം. ഇവിടെ കണ്ണിനോടു മടങ്ങാനാവശ്യപ്പെടാം. ഭൂതകാത്തിന്റെ സ്മൃതിയിൽ നിൽക്കുമ്പോൾ ഹൃദയം മന്ത്രിക്കുന്നത് പറയുവാനാണ്. കണ്ടതും കേട്ടതും കണ്ടു കൊണ്ടിരിക്കുന്നതും കേട്ടുകൊണ്ടിരിക്കുന്നതും കാണാൻ പോവുന്നതും കേൾക്കാൻ പോവുന്നതും.
ഒരു പക്ഷെ ഈ നിലം വൃത്തികേടായേക്കാം  എന്നിരുന്നാലും അനുനാദത്തിന്റെ  കാലൊച്ച കേള്ക്കുന്നത് വരെ ഇവിടം മുഴങ്ങിക്കൊണ്ടിരിക്കും, അക്ഷരങ്ങളിലൂടെ... വാക്കുകളായി.... വാചകങ്ങളായി.........




കൂവിലൻ.


 

Sunday, June 17, 2012

തിരിച്ചറിവുകൾ!!

കൊഴിഞ്ഞുപോയ 2 വർഷം,
എന്റെ ജീവിതത്തിന്റെ പുസ്തകത്താളുകളിൽ നിന്നും അടർത്തിമാറ്റി ഞാൻ ചവറ്റുകൊട്ടയിലേക്കു
വലിച്ചെറിഞ്ഞു. ഒരു വാക്കിനെ പോലും പ്രസവിക്കാതെ മച്ചിയായി എന്റെ പേന എന്നെയും നോക്കിയിരുന്നു,
ചിന്തകളെല്ലാം മൺപുറ്റുകളായി മനസ്സിൽ ഉറച്ചുകിടക്കുന്നു, എഴുതാനും, എഴുതാതിരിക്കാനും,
ഒരേ കാരണങ്ങൾ; കാരണങ്ങൾ കാരണങ്ങളായി തന്നെ ഉറഞ്ഞുകിടക്കുന്നു,
ഞാൻ എന്നിൽ നിന്നും
വലിഞ്ഞു വലിഞ്ഞു എന്നുള്ളിലേക്ക്, പതുക്കെ വലിഞ്ഞു കൊണ്ടിരിക്കുന്നു. സങ്കുചിതമായ,
മുനയൊടിഞ്ഞ ചിന്തകളുമായി തമസ്സിലൂടെ പ്രയാണം നടത്താൻ പ്രേരണ തരുന്ന ഒരു കറുപ്പ് എന്റെ
തലയോട്ടി പൊളിച്ചു, തലച്ചോർ ചുറ്റികകൊണ്ട് അടിച്ചു പരത്തി വിദൂരതയിലേക്കു വലിച്ചെറിഞ്ഞു,
പണം വെറും പണമാണെന്നു തിരിച്ചറിയാൻ, ഒരു ആയുസ്സ് വേണ്ടി വരുമെന്ന് കുരങ്ങന്റെ കണ്ണിലൂടെ
നോക്കുന്നവൻ തിരിച്ചറിഞ്ഞില്ല. അന്തരാത്മാവിൽ കറുപ്പും കറുപ്പും തമ്മിൽ പോരടിക്കുമ്പോൾ
വെളിച്ചത്തിന്റെ ഒരു നാമ്പിനുവേണ്ടി മൈലുകൾ താണ്ടി; സമൂഹത്തിന്റെ അട്ടഹാസങ്ങൾ, ആർപ്പുവിളികൾ,
ചുവന്നു പെയ്യുന്ന മഴകൾ, വറ്റിവരണ്ട നദികൾ, വിണ്ടുകീറിയ പാടങ്ങൾ, മൊട്ടമലകൾ, ഒട്ടിയ
വയറുകൾ, കണ്ണീരുകൾ തീർത്ത ചുവന്ന പുഴകൾ, എല്ലാം കണാത്ത കഴ്ചകളും, കേൾകാത്ത ശബ്ദങ്ങളുമായിരുന്നു,
ഒടുവിൽ ഒരു വെട്ടം
ഒരു വെളുത്തമനസ്സിന്റെ രൂപത്തിൽ പടികയറി വന്നപ്പോൾ, വിദൂരതയിലേക്കു വലിച്ചെറിഞ്ഞ എന്റെ
തലച്ചോറും തിരഞ്ഞു ഞാൻ ഇറങ്ങിയോടി. വീണ്ടെടുത്ത തലച്ചോറുമായി നാളുകളായി ഇയ്യം പോലെ
ഉറച്ച്കിടക്കുന്ന ചിന്തകളെ ഉരുക്കുവാനുള്ള അതി തീവ്രമായ യജ്ഞം. ഞാൻ എന്റെ പേനയുടെ കണ്ണുകളിലേക്ക്
നോക്കി, അവ പൂർവ്വാധികം തിളങ്ങിയിരിക്കുന്നു, ഉന്തിയ വയറുമായി കാത്തിരിക്കുകയണ്.
പക്ഷെ ഇപ്പോൾ പുറത്തു
ചുറ്റും ഘോരമായ ഷബ്ധങ്ങൾ. അട്ടഹാസത്തിനു കനം കൂടിയിരിക്കുന്നു. ആർപ്പുവിളികൾ കർണ്ണപടങ്ങളെ
പ്രകമ്പനം കൊള്ളിക്കുന്നു, കണ്ണുകൾ വട്ടവലിപ്പത്തിൽ തുറന്നപ്പോൾ ചുവന്ന ആകാശമായിരുന്നു,
ചുവന്ന പുഴകളായിരുന്നു, ചുവന്ന കടലും, ചുവന്ന മരങ്ങളുമായിരുന്നു. വൈകിയാലും വൈകിയില്ലെങ്കിലും,
ഘടികാരത്തിലെ സൂചികൾ ആർക്കു വേണ്ടിയും നിശ്ചലമാവുന്നില്ല. തിരിച്ചറിവുകൾ വിവേകമുണ്ടാക്കുന്നു,
ഓരോ തീരുമാനങ്ങൾക്കും മൈൽ പ്രയാണത്തിൽ തിരിച്ചറിവുകൾ മുഴക്കങ്ങളുണ്ടാക്കട്ടെ. ചിന്തകളിൽ
ബീജ സങ്കലനം നടത്തി പേനയിലൂടെ പ്രസവിച്ചു വീഴുന്ന വാക്കുകൾ മനസ്സുകളിൽ ഇരുട്ടിനെ കീറിമുറിച്ച്
പ്രകാശത്തിന്റെ വിത്തുകൾ മുളപ്പിക്കട്ടെ; ഊർജ്ജം തന്ന വെളുത്ത ഹ്രിദയങ്ങളുടെ മന്ദഹാസം
അതെത്ര മനോഹരമാണ്. എന്റെ കറുത്ത് കരിവാളിച്ച ഹ്രിദയം മുറിച്ച് പകുത്തെടുത്ത് ആ വെള്ള
ഹ്രിദയങ്ങളുടെ കൂട്ടത്തിൽ ഒട്ടിച്ചു വെക്കട്ടെ!!!!!.

-

കൂവിലൻ

Monday, June 28, 2010

ഇന്ത്യക്ക് ലോകകപ്പ് ഫുട്ബോള്‍ കിരീടം..


കൊല്ല വറ്ഷം ആയിരത്തി എത്രയോ, ക്രിത്യമായി ഓറ്മ കിട്ടുന്നില്ല. രാവിലെ തന്നെ മഹാ സാഹിത്ത്യകാരന്‍മാരായ കൂവിലന്റെയും, ദാസന്‍ കൂഴക്കോടിന്റെയും ചാനലായ കൂദറ TV ഓണാക്കിയപ്പോഴാണ് ഞാന്‍ ആ സത്യം അറിയുന്നത്. ഇന്ത്യ ലോക കപ്പ് ഫുട്ബോളിന്‍ കോളിഫൈ ചെയ്തു. പണ്ടെങ്ങോ ലോകകപ്പ് നേടി എന്നു അഹങ്കരിച്ചു നടക്കുന്ന ബ്രസീലിനെ 8 ഗോളുകള്‍ക്ക് തോല്പിച്ച് ഗ്രൂപ്പ് ചാംബ്യന്മാരായാണ് ഇന്ത്യ ലോക കപ്പ് ഫുട്ബോളിലേക്ക് ആദ്യമായി അവസരം കിട്ടുന്നത്.

വറ്ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇതാ ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകറ്ക്കു ഒരു സന്തോഷ വാറ്ത്ത, രാജ്യം ശരിക്കും ആഘോഷിക്കുകയാണ്, എവിടെയും നമ്മുടെ ഇന്ത്യന്‍ കളിക്കാരുടെ ഫോട്ടോകളും, കൊടി തോരണങ്ങളും, ഫ്ലെക്സ് ബോര്‍ഡുകളുടെ നീണ്ട നിരകള്‍ തന്നെ എല്ലായിടങ്ങളിലും, ഇന്ത്യയിലെ അനേകം മെട്രോ പൊളിറ്റന്‍ സിറ്റികളിലൊന്നായ കോഴിക്കോടുനിന്നും മലപ്പുറത്തുനിന്നുമുള്ള എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ലോകകപ്പു നടക്കുന്ന വികസിത രാജ്യമായ സോമാലിയയിലേക്ക് ദിവസവും 10 ഫ്ലൈറ്റ് വീതം അനുവദിക്കാന്‍ കേന്ദ്ര മന്ത്രി ഡോ: അറാത്ത് ഉത്തരവിട്ടു. കൂദറ TV ക്കു വേണ്ടി സ്പെഷ്യല്‍ റിപ്പോറ്ട്ടിങ്ങിന്‍ വേണ്ടി മഹാനായ ഞാനും(കൂവിലന്‍), മഹാ സാഹിത്ത്യകാരന്‍ ദാസന്‍ കൂഴക്കോടുമാണ് സോമാലിയന്‍ സറ്ക്കാരിന്റെ സ്പെഷ്യല്‍ ഗസ്റ്റ് ആയിട്ട് പോവുന്നത്. എന്നാല്‍ ഡോ: അറാത്തിന്റെ ഉറ്റ സുഹ്രുത്തുക്കളായ കൂവിലനും ദാസനും സോമാലിയയിലേക്കു ലോകകപ്പു കാണാനാണെന്ന വ്യാജേന പോവുന്നത് സോമാലിയയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ആഡംബര കാറുകളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട കച്ചവടത്തിനാണെന്നും പറഞ്ഞു പ്രതിപക്ഷം പാറ്ലമെന്റിന്റെ ഇരു സഭയിലും ഒച്ചപ്പാടുണ്ടാ‍ക്കുകയും, മുണ്ടു പൊക്കി ന്രിത്തം ചെയ്യുകയും ചെയ്തു. അതു കാരണം ഡോ: അറാത്തിനു ഞങ്ങളോടൊപ്പം ലോകകപ്പിനു വരാന്‍ അവസരം കിട്ടിയില്ല.


അങ്ങിനെ ആ ദിനം വന്നെത്തി, ഞാനും കൂഴക്കോടും കൂടെ കോഴിക്കോട് ഞെളിയന്‍പറംബ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സോമാലിയയിലേക്കു യാത്ര തിരിച്ചു, ഇന്ത്യ മുഴുവനും ആഘോഷിക്കുകയാണ്. കൂടെ മാധ്യമങ്ങളും, അതിനിടക്കു ഇന്ത്യന്‍ ടീമിനു വേണ്ടി ബൂട്ട് വാങ്ങിച്ചതില്‍ അഴിമതി ഉണ്ടെന്ന് പറഞ്ഞു കേരളത്തിലെ ഇടത് പക്ഷം 2 ദിവസം ഹറ്ത്താലാചരിച്ചു. അതിനു പുറമെ ഇന്ത്യന്‍ ടീമിലേക്കുള്ള കളിക്കാരെ സെലെക്റ്റ് ചെയ്തത് ഒരു കേന്ത്ര മന്ത്രിയുടെ കുടുംബത്തിലുള്ള വരെയാണെന്നു മുള്ള ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ട് ചാനലുകളില്‍ സജീവ ചറ്ച്ചകളായി. ഇതൊന്നും കാര്യമാക്കാതെ ഞാനും ദാസനും സോമാലിയ എന്ന ആഡംബര രാജ്യത്ത് കളിയും കണ്ട് ഉല്ലസിച്ചു നടന്നു,

മരണ ഗ്രൂപ്പ് അന്നറിയപ്പെടുന്ന സി ഗ്രൂപ്പിലാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരുള്ള വിയറ്റ്നാം. ഹെയ്തി. മാല്‍ഡിവ്സ്, എന്നീ രാജ്യങ്ങളകപ്പെട്ട ഗ്രൂപ്പാണ് സി ഗ്രൂപ്പ്.

എന്നാല്‍ ഈ മൂന്ന് രാജ്യങ്ങളെയും തകറ്ത്തെറിഞ്ഞുകൊണ്ട് ഇന്ത്യ പ്രീ കോറ്ട്ടറില്‍ പ്രവേശിച്ചു.എന്നാല്‍ അവിടെ ഇന്ത്യക്കു നേരിടാന്‍ പട്ടിണിയും, പരിവട്ടവുമയി കഴിയുന്ന ജറ്മനിയെയാണ്. വറ്ഷങ്ങള്‍ക് മുന്‍പ് ലോകകപ്പിലെ കുതിരകളായിരുന്നു പോലും അവറ്. പക്ഷെ ഇന്നു ഇന്ത്യക്കു മുന്നില്‍ അവരൊന്നുമല്ല. ജറ്മനിയുടെ ഗോള്‍ പോസ്റ്റില്‍ 5 ഗോളുകള്‍ നിറച്ചു ഇന്ത്യ ജറ്മനിയെ അവരുടെ നാട്ടിലേക്കു കെട്ടിയയച്ചു. ഹാട്രിക്കോടെ ഇന്ത്യക്കു വിജയം സമ്മാനിച്ചത് നമ്മുടെ ഇതിഹാസ താരം പാലാരിവട്ടം ശശിയായിരുന്നു. ഈ വിജയത്തോടെ ഇന്ത്യന്‍ പ്രധാനമന്ത്രി ഓരോ കളിക്കാരനും 2 million ഡോളറ് പ്രതിഫലം പ്രഖ്യാപിച്ചു.

ഞങ്ങള്‍ തീറ്ത്തും തിമിറ്ത്താടി, ഇന്ത്യയുടെ വിജയം ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ ആഘോഷിച്ചു. പാലരിവട്ടം ശശിയുടെയും, കോച്ച് ഭാസ്കരന്റെയും കൂറ്റന്‍ ഫ്ലെക്സുകള്‍ ലോകത്തിലെ മൂന്നാം ലോകരാജ്യങ്ങളായ അമേരിക്ക, കാനഡ്, ഇറ്റലി, ബ്രിട്ടണ്‍. എന്നിവിടങ്ങളിലെ മുക്കിലും മൂലയിലും നിരന്നു. പാലാരിവട്ടം ശശി വറ്ഷങ്ങള്‍ക്കു മുന്നെയുള്ള ഫുട്ബോള്‍ ഇതിഹാസം മറ്ഡോണയുടെ പ്രതീകമായി മാറി.

ശശിയുടെ ഫോട്ടോ പതിച്ച ഇന്ത്യന്‍ ജഴ്സിയണിഞ്ഞ ആയിരക്കണക്കിനാരാധകറ് ഇന്ത്യയും അറ്ജന്റിനയും ആയി നടക്കുന്ന കോറ്ട്ടറ് ഫൈനല്‍ കാണാന്‍ എത്തിയിരുന്നു. പഴയ പ്രതാപമൊന്നുമില്ലാതെ എത്തിയ അറ്ജന്റീനയെ 3-0 നു തോല്പിച്ച് ഇന്ത്യ ലോകകപ്പിന്റെ സെമിയില്‍ കടന്നു. ഇപ്രാവശ്യം ശശി നേടിയ 1 ഗോളും, ലോകോത്തര ക്ലബ്ബുകളിലൊന്നായ യുവജന അരീക്കോടിന്റെ സ്റ്റാറ് സ്ട്രൈക്കറ് ബൈജു നേടിയ 2 ഗോളുകളുമാണ് ഇന്ത്യയെ വിജയിപ്പിച്ചത്.

സെമി ഫൈനലില്‍ എത്തിയതോട് കൂടി ഇന്ത്യ കപ്പ് നേടണം എന്ന എല്ലാ ഇന്ത്യകാരും ആഗ്രഹിച്ചു. സെമിയില്‍ ഇന്ത്യക്കു നേരിടാന്‍ ലോകത്തിലെ വികസിത രാജ്യങ്ങളിലൊന്നായ സുഡാന്‍ ആയിരുന്നു. കഴിഞ്ഞ 2 ലോകകപ്പിലും ജേതാക്കളായ സുഡാനെ മറുപടിയില്ലാത 2 ഗോളുകള്‍ക്കു തോല്പിച്ച് ഇന്ത്യ ഫൈനലില്‍ കടന്നു.

എന്റെ ജീവിതത്തിലെ അപൂറ്വ നിമിഷങ്ങളിലൂടെയായിരുന്നു ഞാന്‍ കടന്നു കൊണ്ടിരിക്കുന്നത്. എനിക്കു വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇന്ത്യ ലോകകപ്പു ഫൈനലില്‍??

ഇന്ത്യ കപ്പു നേടുമോ?, അതും 6 തവണ ലോകകപ്പു നേടുകയും നിലവിലെ റണ്ണറപ്പും, ലോക പോലീസ് ചമയുന്ന എത്യോപ്പ്യയുമായി? ലോകത്തിലെ വികസിത രാജ്യങ്ങളിലൊന്നായ എത്യോപ്പ്യ യിലെ കളിക്കാരാണ്‍ ലോക ഫുട്ബോള്‍ അടക്കി വാഴുന്നത്. എങ്ങിനെയെകിലും ഇന്ത്യ ജയിച്ചെ തീരു..ഇന്ത്യ മുഴുവന്‍ പ്രാറ്തനയിലായി, ഇന്ത്യയും എത്യോപ്യയും തമ്മിലുള്ളാ മത്സരം കാണാന്‍, ആകാംക്ഷയോടെ ആരാധകറ് കാത്തിരുന്നു. ലോക കപ്പു ഫുട്ബോളിന്റെ ടെലികാസ്റ്റിങ് അവകാശം കൂദറ TV ക്കു ആയിരുന്നു. ലോകമെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികള്‍ കൂദറയില്‍ കണ്ണും നട്ടിരുന്നു.

ഒടുവില്‍ ആ ദിനം വന്നെത്തി. ഇന്ത്യയും എത്യോപ്യയും തമ്മിലുള്ള ലോകകപ്പു ഫൈനല്‍. ലോകവും ഇന്ത്യയും കാത്തിരുന്ന ആ അപൂര്‍വ നിമിഷം. സ്റ്റേഡിയം മുഴുവന്‍ ഇന്ത്യയുടെ കൊടികള്‍. വന്ദേമാതരം ആലപിച്ചുകൊണ്ട് കളി തുടങ്ങി. പാലാരിവട്ടം ശശിയും, കൂട്ടരും എത്യോപ്യന്‍ ഗോള്‍ മുഖം ആക്രമിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ കരിപ്പെട്ടി വാസുവിന്റെ പാസ് സ്വീകരിച്ച് ഗോള്‍ പോസ്റ്റിനെ ലക്ഷ്യമാക്കി തൊടുത്ത ശശിയുടെ ഷോട്ട് ലക്ഷ്യം കണ്ടു. അങ്ങിനെ ആ ഗോളിന്റെ പിന്‍ബലത്തില്‍ ഇന്ത്യക്ക് ലോകകപ്പ് ഫുട്ബോള്‍ കിരീടം...... ഞാനും ദാസനും ഗ്യാലറിയിലിരുന്ന് തുള്ളിച്ചാടി. ഇതെല്ലാം കണ്ടു നിന്ന തൊട്ടടുത്തിരുന്ന എത്യോപ്യക്കാരനായ ഒരു കറുപ്പന്‍ ദേഷ്യം കൊണ്ട് എന്നെ ഒരു ചവിട്ട്.

എന്റെ പടച്ചോനെ എന്നും പറഞ്ഞ് ഞാന്‍ നിലത്തടിച്ച് വീണു,…. എന്താ മനുഷ്യാ..ഇത്..എന്തു പറ്റി..എന്നും ചോദിച്ച് എന്റെ ഭാര്യ ചാടിയെഴുന്നേറ്റു,,,,,, ഞാനപ്പോഴും സോമാലിയയില്‍ തന്നെയായിരുന്നു. ഞാന്‍ സന്തോഷം കൊണ്ട് പറഞ്ഞു, നമ്മുടെ ഇന്ത്യ ലോകകപ്പു ഫുട്ബോള്‍ ജയിച്ചു കപ്പ് നേടി…

അവള്‍ പൊട്ടിച്ചിരിച്ച് കൊണ്ട് പറഞ്ഞ്, അതെയ്…എന്നിട്ട് ആ കപ്പ് എന്ത് ചെയ്തു??....

അപ്പൊഴാണ് ഞാന്‍ കണ്ടത് ഒരു സ്വപ്നമാണെന്ന തിരിച്ചറിവുണ്ടായത്, ആ എത്യോപ്യക്കാരന്റെ ചവിട്ടു കൊണ്ട് ഞാന്‍ വീണത് കട്ടിലിനടിയിലേക്കായിരുന്നു.

പാതിരാ വരെ കൂട്ടാളികളെയും കണ്ട് കളികണ്ട് മനുഷയന്റെ സ്വൈര്യം നഷിപ്പിചചതും പോരാ, ഓരൊ, ഭീകര സ്വപ്നങ്ങള്‍ കണ്ട് മനുഷ്യന്റെ ഉറക്കം കെടുത്തുകയും ചെയ്യുമെന്നു പറഞ്ഞ് പതിവു പോലെ അവള്‍ കൂറ്ക്കം വലിച്ചുറങ്ങന്‍ തുടങ്ങി…....



കടപ്പാട് - ദാസന്‍ കൂഴക്കോട് - (http://www.dasantelokam.blogspot.com/)



Monday, May 31, 2010

ബൌളര്‍ കുമാരന്‍

കുപ്പികള്‍ തട്ടിവീഴുന്ന ശബ്ധം കേട്ടാണ് കുമാരി ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണറ്ന്നത്. മൊബൈല്‍ എടുത്ത് നോക്കി, സമയം അറ്ധരാത്രി 2 മണി. കട്ടിലില്‍ കുമാരനെ കാണാനില്ല. ഈ കുമാരേട്ടനോട് എപ്പോഴും പറയാറുണ്ട് ഭക്ഷണം ഉണ്ടാക്കാന്‍ മാത്രം അടുക്കളയില്‍ കയറിയാല്‍ മതി, അല്ലാതെ പാതി രാത്രിക്കു വെള്ളം കുടിക്കാന്‍ കയറരുത്, ദാഹിച്ചാല്‍ എന്നെ വിളിച്ചാല്‍ മതി, ഞാന്‍ എടുത്തു തരാം. പക്ഷെ ആരോട് പറയാന്‍. പറഞ്ഞാല്‍ കേള്‍ക്കണ്ടെ കുമാരേട്ടന്‍. ഇപ്പൊഴിതാ, പാത്രങ്ങളെല്ലാം തട്ടിമറിച്ചിരിക്കുന്ന്.

കുമാരി ഉറക്കച്ചടവോടെ പിറുപിറുത്തു കൊണ്ട് റൂമില്‍ നിന്നും പുറത്തിറങ്ങി ലൈറ്റിട്ട് നോക്കി. കുമാരന്‍ അടുക്കളയില്‍ ഇല്ല. ഹാളിലും ഇല്ല. ഹൊ.. ഈ കുമാരേട്ടന്‍ ഇതെവിടെപ്പോയി. ഈശ്വരാ.....കുമാരി ഫോണെടുത്ത് കുമാരന്റെ അളിയനെ വിളിക്കാന്‍ നോക്കുംബൊള്‍ അതാ വീണ്ടും കുപ്പി ഉടയുന്ന ശബ്ധം. കുമാരി ബാല്‍കണിയുടെ വാതില്‍ തുറന്ന് ടെറസിലേക്കു നോക്കി. അപ്പോള്‍ കണ്ട കാഴ്ച കുമാരിയെ സ്തബ്ധയാക്കി.

കുമാരനതാ, സ്പോറ്ട്സ് ഡ്രസ്സും കൂളിങ്ങ് ഗ്ലാസും വെച്ച് മരുമകന്‍ 4 വയസ്സുകാരന്‍ കിച്ചുമോന്റെ ഒരു പ്ലാസ്റ്റിക്ക് പന്തും പിടിച്ചു നില്‍കുന്നു. പുറകിലായി, ജോണിവാക്കര്‍, ഹണീബി, ഓള്‍ഡ് മോങ്ക്, ബിജോയ്സ്, എന്നീ ബ്രാന്റുകളുടെ കുപ്പികള്‍...
കുമാരേട്ടാ, വീണ്ടും തുടങ്ങി അല്ലെ.....അന്ന് എന്റെ തല തൊട്ട് സത്യം ചെയ്തപ്പോള്‍ തന്നെ ഞാന്‍ വിചാരിച്ചതാ, കുമാരേട്ടന്‍ കുടി നിര്‍ത്തില്ലെന്ന്, എനിക്കു മതിയായി കുമാരേട്ടാ, എന്നു പറഞ്ഞ് കുമാരി കരയാന്‍ തുടങ്ങി,

ഹഹഹഹ, കുമാരന്‍ പൊട്ടിച്ചിരിച്ചു, ഇതു നീ വിചാരിക്കുന്നത് പോലെയല്ല. ഞാന്‍ നീ അറിയാതെ വെള്ളമടിക്കുകയൊന്നുമല്ല. നിനക്കറിയമൊ, നമ്മുടെ പഞ്ജായത്തില്‍ എല്ലാവരും ഇപ്പോള്‍ ഒന്നിലല്ലെങ്കില്‍ മറ്റൊന്നില്‍ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്, മഹാസാഹിത്ത്യകാരന്മാരായ കൂവിലന്‍, ദാസന്‍ കൂഴക്കോട്, എന്നിവര്‍ നമ്മുടെ പഞ്ജായത്തിന്റെ സംഭാവനകളാ‍ണ്. പിന്നെ സില്‍മാ സംവിധായകന്‍ യാസര്‍ തോട്ടുമുക്കത്ത്, ഗവര്‍ണര്‍ ഷൌക്കു അറാത്ത്, പിന്നെ നമ്മുടെ മോഗനേട്ടന്‍ അഖിലേന്ത്യാ തലത്തില്‍ ഏതോ പാര്‍ട്ടിയുടെ എന്തോ വല്യ സിക്രട്ടറി ആയോലെ, പിന്നെ നമ്മുടെ ദീപേച്ചിയുടെ മക്കള്‍ക്ക് ഏതോ TV Show യില്‍ ഒന്നാം സ്ഥാനം കിട്ടി. ഇവരൊക്കെ ഇപ്പോള്‍ ഭയങ്കര ഫെയ്മസാ.............
എല്ലാവരും ഇങ്ങനെ എന്തൊക്കെയോ ആവുംബോള്‍ ഇവരെയെല്ലാവരെയും ഈ പഞ്ജായത്തിലേക്കു കുടിയേറ്റിയ ഞാന്‍ മാത്രം ഒന്നുമല്ലാതെ,,, എന്തിനോവേണ്ടി് തിളക്കുന്ന സാംബാറ് പോലെ......,

കുമാരി, എനിക്കും ഇവരെ പോലെ ആവണം, എന്റെ പേരു പത്രത്തില്‍ വരണം, അതിന് കിട്ടിയ ഒരവസരമാണു വരുന്നത്, നാളെ ഞങ്ങളുടെ ഓഫീസില്‍ ഉള്ള എല്ലാവരും ബൌളിങ് ചെയ്യാന്‍ പോവുന്നുണ്ട്, ബൌളിങോ, ? അതെന്താ കുമരേട്ടാ?, കുമാരി ചോദിച്ചു.
കുമാരന്‍: നീ നാട്ടിലെ ചട്ടിയും പന്തും കളിക്കുന്നത് കണ്ടില്ലെ? അതിന്റെ ഒരു വേറെ രൂപം, അതു ഞാന്‍ ഇവിടെ പ്രാക്റ്റീസ് ചെയ്യുകയാണ്,
കുമാരി: അപ്പൊള്‍ എന്തിനാ ഈ കുപ്പീം പന്തും ?
കുമാരന്‍: അതല്ലെ രസം, ഇവിടെ വലിയ പന്തും, ഇത്രെം വലിപ്പമുള്ള് കുപ്പീം വെച്ചാ ഏറ്?
കുമാരി : ഹൊ, എന്റെ കുമാരേട്ടന്റെ ബുദ്ധി, ഞാന്‍ സമ്മതിച്ചിരിക്കുന്നു, പക്ഷെ കുമാരേട്ടാ, ഓഫീസില്‍ ആകെ 3 പേരല്ലെയുള്ളൂ,? അപ്പോള്‍ എന്തായാലും മൂന്നാം സ്ഥാനം കിട്ടില്ലെ?
കുമാരന്‍ : എടി മണ്ടീ, മൂന്നാം സ്ഥാനം കിട്ടിയാല്‍ പത്രത്തില്‍ വരൂല, ഒന്നാം സ്ഥാനം കിട്ടണം. എന്നാലെ വരൂ, അതുകൊണ്ട് ഒന്നാം സ്ഥാനം കിട്ടാനാ, ഈ പ്രാക്റ്റീസ്, മനസ്സിലായൊ?

കുമാരിക്കു ഒന്നും മനസ്സിലായില്ല. പക്ഷെ ഒരു കാര്യം കുമാരിക്കു മനസ്സിലായി, ദിവസവും രാത്രി ദാസന്‍ കൂഴക്കോടിന്റെ അടുത്ത് സമകാലീന സാഹിത്ത്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എന്ന് പറഞ്ഞ് പോകുന്നത് ഈ കാലിക്കുപ്പി അടിച്ചു മാറ്റാനായിരുന്നു എന്ന്. ഒരു കുപ്പിക്കു ഒരു ഭാവന അതാണ് ദാസേട്ടന്റെ കണക്ക്. കുപ്പി കാലിയാവുംബൊഴേക്കും ഭാവന വന്നിരിക്കും. എന്തായാലും, കഴിഞ്ഞ രണ്ടാ‍ഴ്ചയായി, കുമാരേട്ടനും ദാസനും കൂടെ ഈ പരിപാടി തുടങ്ങിയിട്ട്. യഥാറ്തത്തില്‍ കുമാരന്‍ ഫുള്‍ കുപ്പി വാങ്ങിച്ചിട്ട് കാലിയാക്കന്‍ ദാസേട്ടന്‍ കൊടുക്കുകയായിരുന്നു പോലും.

കുമാരന്‍ പ്രാക്റ്റീസ് തുടര്‍ന്നു, നേരം പുലരുന്നത് വരെ, 50 കുപ്പിയെങ്കിലും എറിഞ്ഞു പൊട്ടിച്ചുകാണും, അയല്‍ വാസികള്‍ക്കു ശല്യമായെങ്കിലും കുമാരന്റെ സ്വഭാവം അറിയുന്നത് കൊണ്ട് അവരാരും പ്രശ്നമുണ്ടാക്കിയില്ല. അങ്ങിനെ ആ ദിനം വന്നെത്തി, കുമാരനും കുമാരിയും കൂടി, ബൌളിങ്ങില്‍ ഒന്നാം സ്ഥാനം കിട്ടാന്‍ വേണ്ടി പ്രാര്‍ഥിക്കാന്‍ പുലര്‍ച്ചെ തന്നെ അംബലത്തില്‍ പോയി നേരെ ദുബൈ ബൌളിങ് സെന്ററിലേക്ക് പോയി, അവിടെ എത്തിയപ്പോള്‍ ഓഫീസിലുള്ള് ബാക്കി 2 പേര്‍ ഉണ്ടാ‍യിരുന്നു. ഒരാള്‍ ബങ്കാളിയും, മറ്റൊരാള്‍ ശ്രീലങ്കനുമായിരുന്നു, 2 പേറ്ക്കും ബൌളിങ് പോയിട്ടു ക്രിക്കറ്റോ, ഫുട്ബോളോ എന്താണെന്നു പോലും അറിയാത്ത പാവം പയ്യന്മാരായിരുന്നു,

കുമാരന്‍ 2 ആഴ്ച തുടറ്ച്ചയായി പ്രാക്ടീസിലായിരുന്നെന്ന് കുമാരി അവരോട് പറഞ്ഞപ്പോള്‍ അവരാകെ ഞെട്ടി, അവര്‍ എറിയുന്നതൊക്കെ പാഴായി, പക്ഷെ നമ്മുടെ കുമാരന്‍, കിച്ചുമോന്റെ പന്തിനെയും, ദാസേട്ടന്റെ കുപ്പിയെയും മനസ്സില്‍ ധ്യനിച്ചു കൊണ്ട് ആത്മാ‍റ്തമായി എറിയലോടെറിയല്‍,

തമ്മില്‍ ഭേദം തൊമ്മന്‍ എന്ന കണക്കെ, കുമാരന്‍ വിജയിയായി, അങ്ങിനെ കുമാരന്‍ തൊട്ടടുത്ത സൂപര്‍മാര്‍ക്കറ്റില്‍ നിന്നും ഒരു കപ്പു വാങ്ങി ഫോട്ടോയെടുത്ത് നമ്മുടെ പഞ്ജായത്ത് പ്രസിഡണ്ട് സലിം പണ്ടാരപ്പറംബിനു അയച്ചു കൊടുത്തു. അങ്ങിനെ നമ്മുടെ പ്രസിഡണ്ട് എല്ലാ പത്രക്കാര്‍ക്കും കൊടുത്ത് കുമാരനെ ഒരു പ്രശസ്ഥ ബൌളറാക്കി മാറ്റി. അങ്ങിനെ നമ്മുടെ കുമാരന്‍ ബൌളര്‍ കുമാരന്‍ ആയി.........



*ഈ കഥക്കും കഥയിലെ കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ മരിച്ച് പോയവരുമായോ യാതൊരു ബന്ധവുമില്ല, ഇനി ആറ്ക്കെങ്കിലും എന്തെങ്കിലും തോന്നുകയാണെങ്കില്‍, പ്ലീസ്........ എന്നെ വിട്ടേക്കൂ‍.....

Tuesday, April 13, 2010

ഒരു നിശബ്ധ പ്രണയത്തിന്റെ ലാഭം



ചിലപ്പോള്‍ തോന്നും ഞാന്‍ ജീവിച്ചിരിക്കുന്നത് അവള്‍ക്കു വേണ്ടിയാണെന്ന്. അതിരാവിലെ അവള്‍ ബസ്റ്റോപ്പിലേക്ക് പോവുന്നതും കാത്ത് ആയിരം കണ്ണുകളോടെ ഞാനെന്റെ വീടിന്റെ ഉമ്മറത്തിരിക്കുമായിരുന്നു. ഒരു ചെറു പുഞ്ചിരി മാത്രം സമ്മാനിച്ച് അവള്‍ അകന്നു പോവും, മനസ്സിന്റെ ആഴങ്ങളിലെവിടെയോ അവളോടുള്ള ഇഷ്ടത്തിന്റെ ഒരു നാമ്പ് കിളിറ്ത്തു. അത് എന്റെ ഹ്രിദയത്തില്‍ തന്നെ ഞാന്‍ ആരുമറിയാതെ സൂക്ഷിച്ചു, ഒരു നിശബ്ധ പ്രണയം,
എന്റെ രാവിലെകളും, വൈകുന്നേരങ്ങളും അവള്‍ കവറ്ന്നു, നിദ്രയില്ലാത്ത നിശീദിനികള്‍. സ്വപ്നങ്ങള്‍കെല്ലാം ഒരു കുളിര്‍കാറ്റിന്റെ സുഗമുണ്ടായിരുന്നു, അന്നു വരെ കോളേജില്‍ പോവാന്‍ മടിച്ചിരുന്ന ഞാന്‍ അതിരാവിലെ ട്യൂഷനും, അതു കഴിഞ്ഞ് കോളേജിലും പോവാന്‍ തുടങ്ങി, അവളുടെ കൂടെ ബസ്റ്റോപ്പുകളിലും, ട്യൂഷന്‍ ക്ലാസിലും, കോളേജിലും ജീവിച്ച് വസന്തവും ഹേമവും പോയതറിഞ്ഞില്ല. ചാട്ടുളി പോലെ തുളച്ചു കയറുന്ന അവളുടെ ഓരോ നോട്ടത്തിലും മനസ്സില്‍ കിളിറ്ത്ത നാമ്പ് വളറ്ന്നു,


തകറ്ത്ത് പെയ്യുന്ന മഴയില്‍ കുതിറ്ന്നു ബ്സ്റ്റോപിന്റെ ഒരു മൂലയില്‍ കുടയില്ലാതെ ഞാന്‍ ഇരിക്കുമ്പോള്‍ അവളുടെ കുടയില്‍ കൂട്ടി അവള്‍ എന്റെ വീട്ടിലെത്തിച്ചപ്പോള്‍ എനിക്ക് പറയാമായിരുന്നു, സഖീ..എന്റെ കാത്തിരിപ്പ് നിനക്കു വേണ്ടിയാ‍ണ്, എന്റെ ജീവിതം, നിനക്ക് വേണ്ടിയാണ്, പക്ഷെ, കാലത്തിന്റെ വിക്രിതി എന്ന പോലെ വാക്കുകള്‍ എന്റെ തൊണ്ടയില്‍ എവിടെയോ കുരുങ്ങിക്കിടന്നു.



അവള്‍ കോളേജിലും, ട്യൂഷനും പോയതു കൊണ്ടായിരുന്നു, ഞാനും പോയത്, ഒടുവില്‍ ഫലം വന്നപ്പോള്‍ ഞാന്‍ വിജയിക്കുകയും, അവള്‍ തോല്‍ക്കുകയും ചെയ്തത് കാലത്തിന്റെ മറ്റൊരു വിക്രിതിയായിരുന്നു, അവള് തരുന്ന ഓരോ ചിരികളും, ഞാനെന്റെ മനസ്സിന്റെ അടിത്തട്ടില്‍ സൂക്ഷിച്ചു, കോളെജ് കഴിഞ്ഞ് കുറച്ച് കാലത്തെക്കു അവളെ കണ്ടിരുന്നില്ല. ഓരൊ ദിവസങ്ങളും, ഓരോ യുഗങ്ങളായിരുന്നു എനിക്കന്ന്,


അന്നൊരു സായാഹ്നത്തില്‍ ഞാന്‍ ക്ലാസ് കഴിഞ്ഞു വരുമ്പോള്‍ അവളെ വീണ്ടും നമ്മുടെ അതെ ബസ്സില്‍ വെച്ചു കണ്ടു, എന്താ ചെയ്യുന്നതെന്നു ചോതിച്ചപ്പോള്‍ ഒരു വറ്ഷം കമ്പ്യുട്ടറ് ക്ലാസിനു പോവുകയാണെന്ന് പറഞ്ഞപ്പോള്‍ എനിക്കും അതിനു പോവാ‍ന്‍ തോന്നിയത് യാദ്രിശ്ചികം ആയിരുന്നില്ല. എന്റെ ഹ്രിദയത്തില്‍ തുളുമ്പി നിന്നിരുന്ന അവളോടുള്ള അനുരാഗം കമ്പ്യൂട്ടറ് സെന്റെറിന്റെ അകത്തളങ്ങളില്‍ നിന്നും അവളിലേക്ക് പകറ്ന്നു നല്‍കാന്‍ വിചാരിച്ച എനിക്ക് അവിടെയും തെറ്റി. അവള്‍ക്കു വേണ്ടി നീട്ടി വെച്ച ആ ഒരു വറ്ഷം എനിക്കു സമ്മാനിച്ചത് ഒരു PGDCA Certificate ആയിരുന്നു. അവള്‍ ഇടക്കു വെച്ച് പറയാതെ വിടവാങ്ങിയപ്പോള്‍, മുഴുവന്‍ ഫീസടച്ചു പോയ എനിക്കു കോഴ്സു മുഴുവനാക്കേണ്ടി വന്നു.


അവളെ കണ്ടു കിട്ടാന്‍ വീണ്ടും ഞാനലയുകയായിരുന്നു, ഇടക്കു ഒരു മിന്നായം പോലെ അവളെ എവിടെയൊക്കെയോ വെച്ച് കണ്ടെങ്കിലും, ഒന്നും ഉരിയാടാന്‍ കഴിയാതെ ഞാന്‍ നിസ്സാഹായനായി. പിന്നീടെപ്പൊഴൊ അവളൊരു വയലിനുമായി പോവുമ്പോഴാണ് അവള്‍ സംഗീത ക്ലാസില്‍ പോവുന്നത് ഞാനറിയുന്നത്, സംഗീതവും പ്രണയവും കടലും തീരവും പോലെയുള്ള ഒരു ബന്ധമായതു കൊണ്ട് അവിടെ വെച്ചെന്റെ മനസ്സു തുറക്കാനായിരുന്നു ഞാന്‍ ഗിറ്റാറ് ക്ലാസില്‍ ചേര്‍ന്നത്, നീണ്ട മൂന്നു വറ്ഷം ഞാന്‍ സംഗീതത്തോടുള്ള ഭ്രമം കൊണ്ട് അതിലൊഴുകി നടന്നു, പക്ഷെ, ഗിറ്റാറിന്റെ ഓരോ കമ്പികളിലും നിന്നുയരുന്നതും ഒരേസ്വരമായിരുന്നു. അവളുടെ സ്വരം… ഒരു വറ്ഷം പോലും മുഴുമിക്കാതെ അവള്‍ അവിടെനിന്നും വിടചൊല്ലിയത് എന്റെ ഹ്രിദയത്തിലുണ്ടാക്കിയ നീറ്റല്‍ ഒരു നെരിപ്പോട് പോലെ പുകയുകയായിരുന്നു. എന്റെ നാമ്പിട്ട പ്രണയം വറ്ഷങ്ങളായിട്ടും അതെ ഘട്ടത്തില്‍ തന്നെ നില്‍ക്കുന്നതിന്റെ വിഷമം ഒരു ശുദ്ധ പ്രണയമായിരുന്നത് കൊണ്ട് ഞാനറിഞ്ഞില്ല, യുഗങ്ങള്‍ തന്നെ കടന്നു പോയാലും അവള്‍ക്കു വേണ്ടി കാത്തിരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നല്ലൊ,


എന്റെ സുഹ്രുത്തിനെയും തിരഞ്ഞ് പറമ്പില്‍ ബസാറിലെ ടൈപ് റൈറ്റിങ് സെന്റെറില്‍ ചെന്നപ്പോള്‍ അവളെ അവിടെ കണ്ടിരുന്നത് ഉള്ളിലെവിടെയോ ഒരു ആശ്വാസമുണ്ടാക്കി.
അന്നു തന്നെ അവിടെ ക്ലാസില്‍ ചേരാന്‍ തീരുമാനിച്ചത് എന്റെ മനസ്സ് തുറക്കാന്‍ വേണ്ടി മാത്രമായിരുന്നു. എല്ലാ ദിവസവും ക്ലാസില്‍ കയറുമ്പോള്‍ പുറത്തഴിച്ച് വച്ചിരുന്ന അവളുടെ വെളുത്ത വള്ളിച്ചെരുപ്പു ഞാന്‍ ശ്രദ്ധിച്ചിരുന്നു. എന്നും അതു കാണുമ്പോള്‍ ഉള്ളിരിക്കുന്ന അവളോട് വറ്ഷങ്ങളായി നെഞിലേറ്റി നടക്കുന്ന എന്റെ പ്രണയത്തിന്റെ ചെപ്പ് തുറക്കണമെന്നു വിചാരിച്ചിരുന്നു,

ഒരു വേനല്‍ പക്ഷിയെന്നോണം വീണ്ടും അവള്‍ മാഞ്ഞു പോയപ്പോള്‍ അവള്‍ തിരിച്ചു വരുമെന്ന പ്രതീക്ഷ എന്നിലുണ്ടായിരുന്നു. അവിടെയും മുഴുവന്‍ ഫീസടച്ച ഞാന്‍ ടൈപ് റൈറ്റിങ്, ലോവറും ഹയറും പാസായി,


പുറത്ത് കോരിച്ചൊരിയുന്ന മഴ, കട്ടിലില്‍ നിന്നും എഴുന്നേല്‍കാന്‍ മടിച്ച് അവളോടുള്ള പ്രണയം തുറക്കാന്‍ നഷ്ടപ്പെട്ട ദിനങ്ങളോറ്ത്ത് കിടന്നു. എനിക്കിനി വയ്യ, നീണ്ട 5 വറ്ഷം, അവളു പോയ വഴികളിലൂടെയെല്ലാം സഞ്ചരിച്ചിട്ടും, ഒന്നുമുരിയാടാതെ, എന്റെ പ്രണയത്തിന് മൂടുപടമിട്ട് ഞാന്‍ നടന്നു, വിധി, എന്റെ കഴിവില്ലായ്മ, ഭയം, എന്താണെന്നറിയില്ല,,, വീണു കിട്ടുന്ന നിധിപോലെ..അവളെ കാണുന്ന ഒരു ദിനത്തിനായി ഞാന്‍ കാത്തിരുന്നു,


പെട്ടെന്നായിരുന്നു, കോളിങ് ബെല്ലിന്റെ മുഴക്കം, ഞാന്‍ മെല്ലെ വാതില്‍ തുറന്നു, കോരിച്ചൊരിയുന്ന മഴയത്ത് അവളെന്നെ അന്നു കൂട്ടിയ ആ കുടയും പിടിച്ച് മുറ്റത്ത്.
എന്റെ കണ്ണുകള്‍ എന്റെതല്ലായിത്തീറ്ന്നെന്ന് തോന്നി, ഞാന്‍ കയറിയിരിക്കാന്‍ പറഞ്ഞു.
അവള്‍ നനഞ്ഞു കുതിറ്ന്ന മേനിയുമായി കസേരയില്‍ ഇരുന്നു, കാലങ്ങളായി ഒരു പുകക്കൂട്ടിലെന്നപോലെ വിങ്ങിക്കഴിഞ്ഞ എന്റെ പ്രേമം ഞാന്‍ ഉരിയാടാന്‍ തുനിഞ്ഞപ്പോള്‍.
എനിക്കു ധൃതിയുണ്ട് അഛന്‍ കാത്തു നില്‍കുന്നു, അടുത്തമാസം പത്തിനു എന്റെ വിവാഹമാണ് നീ തീറ്ച്ചയായും വരണമെന്ന് പറഞ്ഞ് മഴയത്ത് ഒരു യാത്രപോലും പറയാതെ നടന്നകന്നു.


ഒരു നിശബ്ധ പ്രണയത്തിന്റെ അന്ത്യം, പറയാന്‍ തുനിഞ്ഞ വാക്കുകള്‍ വറ്ഷങ്ങളായി അതിന്റെ ഗറ്ഭപാത്രത്തില്‍ തന്നെ കിടന്നതിന്റെ ഫലം, ജീവിതത്തില്‍ വിദ്യാഭ്യാസം കൊണ്ട് ഗുണമില്ലെന്ന് വിചാരിച്ച ഞാന്‍ ഡിഗ്രിയും, MBA യും ചെയ്തു. കമ്പ്യൂട്ടറ് വിരോധിയായ സഗാവായ ഞാന്‍ PGDCA ചെയ്തു, കമ്പ്യൂട്ടറ് യുഗത്തില്‍ ടൈപ് റൈറ്റിങ്ങിന്‍ പോയ എന്റെ സുഹ്രുത്തിനെ കളിയാക്കിയ ഞാന്‍ ലോവറും, ഹയറും പാസായി, പാശ്ചാത്യ സംസ്കാരത്തെ നിശിതമായി എതിറ്ത്ത ഞാന്‍ പാശ്ചാത്യ സംഗീത്തത്തിന്റെ മുഖമുദ്രയായ ഗിറ്റാറ് അഭ്യസിച്ചു.

നീണ്ട 5 വറ്ഷം, ഞാന്‍ ഞാനല്ലാതെയായി. എന്റെ ഹൃദയ സഖീ…..നന്ദിയുണ്ട്.

എന്റെ പ്രണയം അസ്തമിച്ചെങ്കിലും, ജീവിതത്തിന്റെ പിന്നീടുള്ള പ്രയാണത്തില്‍ ആ 5 വറ്ഷം പാഴായെന്ന് ഒരിക്കലും തോന്നിയിരുന്നില്ല.മറിച്ച് ഒരു മുതല്‍ കൂട്ടായിരുന്നു...

Sunday, March 28, 2010

ഡല്‍ഹി ഡയറി


ആഗ്ര കഴിഞ്ഞപ്പോള്‍ തന്നെ ഒരു തരം ആധിയായിരുന്നു. നാടറിയില്ല. നാട്ടുകാരെ അറിയില്ല ഭാഷ അറിയില്ല. എങ്കിലും ഒരു പുതിയ നാടിനെയും പുതിയ സംസ്കാരത്തെയും പരിചയപ്പെടാമല്ലൊ എന്നുള്ള ഒരു സന്തോഷം എന്റെ മനസ്സില്‍ തിര തല്ലിയിരുന്നു. അതിനൊക്കെ പുറമെ, ഒരു നല്ല ജോലിയല്ലെ രഘു എനിക്ക് വാങ്ങിച്ചു തരാമെന്നു പറഞ്ഞത് അതും ഞാനേറെ സ്നേഹിക്കുന്ന നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിന്റെ തലസ്ഥാന നഗരിയായ ദില്ലിയില്‍. ടിവിയില്‍ മാത്രം കണ്ട് പരിചയിച്ച നമ്മുടെ പാറ്ലിമെന്റ് മന്ദിരവും. കുതബ് മിനാരും നേരിട്ട് കാണണം, ഒരു പാട് കറങ്ങണം. ദില്ലി എന്ന മെട്രോപൊളിറ്റന്‍ സിറ്റിയിലെ ജീവിതം അടിച്ചുപൊളിക്കണം.

ഇതിനെല്ലാ‍മുള്ള ഭാഗ്യം കിട്ടിയത് അന്നു ഞാന്‍ കോഴിക്കോട് ബീച്ചിലിരിക്കുംബോള്‍ കണ്ട സ്കൂളിലെ എന്റെ സീനിയറായിരുന്ന രഘുവാണ്, എന്നെ കണ്ടതും അവന്‍ ചോതിച്ചു, ഹെലൊ, നീ ഇപ്പോള്‍ എവിടെയാണ്? എന്താ ചെയ്യുന്നത്, ഞാന്‍ പറഞ്ഞു, ഞാന്‍ ഇപ്പോള്‍ MBA കഴിഞ്ഞിരിക്കുകയാണ്, Campus interview വില്‍ ഒരു പ്രമുഖ ബാങ്കിന്റെ General Insurance Devision ഇല്‍ Unit Manager ആയി Placement കിട്ടിയിട്ടുണ്ട്, അടുത്തമാസം ഒന്നാം തീയതി join ചെയ്യണം. അതായത് ഒരു മാസം കൂടെയുണ്ട്. അപ്പോള്‍ രഘു പറഞ്ഞു, Very Good man, anyhow how much they are offering?, ഞാന്‍ പറഞ്ഞു, തുടക്കത്തി 20 ആണ്‍, പ്രൊബേഷന്‍ കഴിഞ്ഞാല്‍ performance ഇന്റെ അടിസ്ഥാനത്തില്‍ കൂട്ടിത്തരും. Ho, that’s cool, very nice, anyway, can I have your mobile number, I will give a ring later,

ഞ്നാനെന്റെ നംബറ് കൊടുത്തിട്ട് ചോദിച്ചു, നീ എവിടെയാ ഇപ്പോള്‍ ഇവിടെ കാണാറെയില്ലല്ലൊ, അവന്‍ പറഞ്ഞു, ഇപ്പോള്‍ ഡെല്‍ഹിയില്‍ ഒരു multinational Company ഇല്‍ ജോലി ചെയ്യുന്നു, അതും പറഞ്ഞ് അവന്‍ എന്നെ പിന്നീട് വിളിക്കാമെന്നും പറഞ്ഞ് ദൂരെക്കു മറഞ്ഞു.

രണ്ട് ദിവസങ്ങള്‍ക്ക് ശേഷം എന്നെ അവന്‍ വിളിച്ചു, എന്നിട്ടു ചോദിച്ചു, നിനക്ക് ഡെല്‍ഹിയില്‍ ജോലിചെയ്യാന്‍ താല്പര്യം ഉണ്ടോ എന്ന്, ഞാന്‍ പറഞ്ഞു, 100 വട്ടം താ‍ല്പര്യം, കാരണം, ഒരു മെട്രൊ പൊളിറ്റന്‍ സിറ്റിയിലെ ജീവിതം എന്റെ ഒരു സ്വപ്നമായിരുന്നു. അവന്‍ പറഞ്ഞു എന്റെ ബോസ് ഇന്നലെ വിളിച്ചിരുന്നു, ഒരു vacancy ഉണ്ട് MBA വേണം, ശംബളം ഒരു 50000 ഉണ്ടാവും തുടക്കത്തില്‍, എനിക്കാദ്യം ഓറ്മ വന്നത് നിന്റെ പേരാണ്, നീ റെഡിയാണെല്‍ നമുക്ക് മറ്റന്നാള്‍ യാത്ര തിരിക്കേണ്ടിവരും, എന്റെ ഉമ്മാക്ക് തീരെ ഇഷ്ടമായില്ലെങ്കിലും, എന്റെ ഭാവിയുടെ കാര്യം ആലോചിച്ച് സമ്മതിച്ചു, അതിനൊക്കെ പുറമെ ഞാന്‍ കഴിഞ്ഞ മാസം വാങ്ങിച്ച എന്റെ ബൈക്, ഓടിച്ചിട്ട് മതിയായില്ല. അതു ഷെഡ്ഡില്‍ കയറ്റിവെച്ച് ഞാന്‍ യാത്രയായി…അങ്ങ് തലസ്ഥാനത്തേക്ക്.

ഡല്‍ഹിയില് റെയില് വെ സ്റ്റേഷനില്‍ ഞങ്ങളെ വിളിക്കാന്‍ വന്നത് രഘുവിന്റെ സുഹ്രുത്തുക്കള്‍ ആയിരുന്നു, എല്ലാവരും സൂട്ടും കോട്ടും ടൈയും ഒക്കെ കെട്ടിയിട്ട്, എല്ലാവരും രഘുവിന്റെ അതെ കംബനിയില്‍ ജോലിചെയ്യുന്നവര്‍, പലരും ഒരു ലക്ഷത്തിനു മുകളില്‍ ശംബളം വാങ്ങുന്നവര്‍. ഞാനൊരു ഭാഗ്യവാന്‍ തന്നെ, നല്ല ഒരു ജീവിതം കിട്ടിയില്ലെ. എനിക്ക് രഘുവിനോടുള്ള നന്ദി എങ്ങിനെ പറഞ്ഞറിയിക്കും,

എന്നെ കൊണ്ടുപോയത് രഘുവിനെ ഫ്ലാറ്റിലേക്കാണ്, അവിടെ ഇവര്‍ സുഹ്രുത്ത്ക്കളെല്ലാവരും ഒരുമിച്ച് താമസിക്കുന്നു. ഒരു 15 പെരു കാണും, എല്ലാവരും ഒരേ കംബനിയില്‍ ജോലി ചെയ്യുന്നവര്‍.

ഞാന്‍ company accomadation ആണെന്നാണ് ആദ്യം വിചാരിച്ചിരുന്നത്. പിന്നീടെനിക്കു മനസ്സിലായി ഇത് ഇവര് വാടക്ക്ക് എടുത്തതാണെന്ന്. പക്ഷെ എല്ലാവരും നന്നായി അടിച്ചു പൊളിക്കുന്നുണ്ട്.

ആദ്യത്തെ രണ്ട് ദിവസം, ഞാന്‍ റൂമില്‍ മാത്രമായിരുന്ന്, രഘു എന്നോട് പറഞ്ഞു, നിന്റെ സമയം ആയിട്ടില്ല അത് അറിഞ്ഞാല്‍ നീ വന്നാല്‍ മതി, interview ചെയ്തിട്ടെ അവര്‍ Select ചെയ്യുകയുള്ളൂ. അതുകൊണ്ട് intervew വില്‍ നന്നായി പെര്‍ഫോം ചെയ്യണം. എങ്ങിനെയെങ്കിലും ഈ ജൊലി നേടിയെടുക്കണം എന്നതായിരുന്നു എന്റെ ചിന്ത. അതിനു വേണ്ടി ഞാന്‍ ദൈവത്തിനോട് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. അന്നു വൈകുന്നേരം തന്നെ രഘു എന്നോട് വന്നു പറഞ്ഞു, മോനെ നാളെയാണ് നിന്റെ Intervew വേഗം റെഡിയായിക്കോ, അങ്ങിനെ, നാളത്തെ Intervew വിനായി ഞാന്‍ കാത്തിരുന്നു. ശരിക്കും ഉറങ്ങിയിട്ടില്ല എന്നു വേണമെങ്കില്‍ പറയാം..

കാലത്ത് ഞാനും രഘുവും ഒരുമിച്ചായിരുന്നു ഓഫീസിലേക്ക് പോയത്. പോവുംബോള്‍ അവന്‍ എന്നെ ഉപദേഷിക്കുന്നുണ്ടായിരുന്നു. ഈ ജോലി നീ നേടിയെടുക്കണം, നിന്റെ ജീവിതത്തിലെ ഒരു അവസരമാണ്. ഒരിക്കലും പാഴാക്കരുത്, നിനക്കു ജീവിതത്തില്‍ വിജയിക്കാനുള്ള അവസരമാണ് കൈ വന്നിരിക്കുന്നത് എന്നെല്ലാം. ഞാന്‍ വിചാരിച്ചു, രഘുവിനെ പോലെ ഒരു സുഹ്രുത്തിനെ കിട്ടിയത് ഒരു ഭാഗ്യമാണ്. അധികമാറ്ക്കും കിട്ടാത്ത ഒരു ഭാഗ്യം.

അങ്ങിനെ ക്രിത്യം 9 മണിക്കു തന്നെ ഞങ്ങള്‍ ഓഫീസിലെത്തി. ഒഫീസു ഞാന്‍ വിചാരിച്ച പോലെ തന്നെ, വംബന്‍ സെറ്റപ്പ്, 2 കിടിലന്‍ റിസപ്ഷനിസ്റ്റ്. അവരെ കണ്ടപ്പോള്‍ തന്നെ ജോലി വാങ്ങിച്ചെ ഞാന്‍ പോവൂ എന്ന് തീരുമാനിച്ചു. അവിടെ റിപ്പോര്‍ട് ചെതതിന് ശേഷം എന്നെ ഒരു ഹാളിലോട്ടയച്ചു, ഈശ്വരാ..ത്രിശൂറ് പൂരത്തിനു പോയ ജനം, അങ്ങോട്ടുമിങ്ങോട്ടും എന്തൊക്കെയോ ചറ്ച്ച ചെയ്യുന്നു. അപ്പുറത്തെ Smoking Corner ഇല്‍ ഒരുപാട് പേര്‍ Smoke ചെയ്യുന്നു. ഞാന്‍ രഘുവിനോട് ചോദിച്ചു, എന്താ രഘൂ ഇത്, ഇത്ര ജനം. അവന്‍ പറഞ്ഞ് ഇതൊക്കെ കസ്റ്റ്മെഴ്സ് ആണ്, നീ അതൊന്നും നോക്കണ്ട ചെയ്യാന്‍ നോക്ക് എന്നു പറഞ്ഞ് അവന്‍ ഒരു ക്യാബിനിലോട്ട് കയറിപ്പോയി. കുറച്ചു കഴിഞ്ഞ് അവന്‍ തിരിച്ച് വന്നു പറഞ്ഞു, നിന്റെ intervew ആ കാണുന്ന ക്യാബിനിലാണ്, അവിടേക്കു പോയിക്കോളൂ.

ഞാന്‍ പടച്ചോനെയും വിചാരിച്ച് ആ ക്യാബിനിലോട്ട് വലത്കാല്‍ വച്ച് കയറി, ഉള്ളില്‍ സ്യുട്ടും കോട്ടും ധരിച്ച ഹിന്ദിക്കാരനാണ് intervew ചെയ്യാന്‍. ഹെലൊ, please tell me about your self,

ഞാന്‍ എന്നെക്കുറിച്ചെല്ലാം പറഞ്ഞു. അതിനു ശേഷം പുള്ളി ചോദിച്ചു ജീവിതത്തില്‍ എന്താവാനാണ് മോഹം, പ്രത്യകിച്ച് വലിയ മോഹമൊന്നുമില്ലാത്തത് കൊണ്ട് ഞാന്‍ എങ്ങ്നെയെങ്കിലും, ആരെയും ബുദ്ദിമുട്ടിക്കാതെ ജീവിച്ച് പോവണമെന്നു പറഞ്ഞു. അതു കേട്ടയുടനെ പുള്ളി പൊട്ടിച്ചിരിച്ച് കൊണ്ട് പറഞ്ഞു, പണമില്ലാതെ ഒന്നും സാധ്യമല്ല, ഞാന്‍ മാസം 2000 രൂപ ശംബളം വാങ്ങിക്കുന്ന ഒരു ജീവനക്കാരനായിരുന്നു, ഇപ്പോള്‍ എന്റെ വരുമാനം മാസം 3 ലക്ഷത്തോളം രൂപ, ഞാനത് ആസ്വദിക്കുന്നു..ജീവിക്കുന്നു….

ഹൊ,,,ഞാനും വിചാരിച്ചു പണം വേണം..ഇല്ലെങ്കില്‍ എന്ത് ജീവിതം…ഞാന്‍ പറഞ്ഞു,,എനിക്കും പണം വേണം, ലോകത്തിലെ ഏറ്റവും വലിയ പണക്കാരനാവണം, അതാണെന്റെ മോഹം..

Good, Now you are on Track, അയാള്‍ പറഞ്ഞു തുടങ്ങി. ഒരു മെഡിക്കേറ്റഡ് ബെഡ് ആണ്‍ ഞാന്‍ വില്‍കേണ്ടത്. അതും പുതിയ ആളുകളെ കംബനിയില്‍ ജോലിയാക്കിയിട്ട് വേണം വില്‍കാന്‍. ഒരു മാസം 2 പേരെ ജോയിന്‍ ചെയ്യിച്ചാല്‍ എനിക്ക് 50000 രൂപ കിട്ടും, അവരു 2 പേരെ വെച്ച് ചേറ്ത്താല്‍ അവറ്ക്ക് 50000 രൂപയും, എനിക്ക് 25000 രൂപയും കിട്ടും. ഹൊ….പണക്കാ‍രനാവാന്‍ ഇതിലപ്പുറം എന്ത് വേണം, ഞാന്‍ പറഞ്ഞു, ഞാന്‍ റെഡി, എപ്പോള്‍ ജോയിന്‍ ചെയ്യണം?, എപ്പോള്‍ നിന്റെ ഡിഡി റെഡിയാവുന്നൊ, അന്നു നിനക്കു ജോയിന്‍ ചെയ്യാം, ഞാന്‍ ചോദിച്ചു, ഡി ഡി ? എന്തു ഡിഡി?

അദ്ദെഹം പറഞ്ഞു, നിനക്കു ഈ കംബനിയില്‍ ജോയിന്‍ ചെയ്യണമെങ്കില്‍, നീ ഒരു ലക്ഷം രൂപ കെട്ടിവെക്കണം. എങ്കിലെ ഈ ജോലി കിട്ടുകയുള്ളൂ.

ഞാന്‍ ബോധം കെട്ട് വീണില്ലന്നെയുള്ളൂ…1 ലക്ഷം രൂപ..ഞാനെങ്ങിനെ ഉണ്ടാക്കും? ഇതാണെങ്കില്‍ നല്ല ഒരു ജോലിയും, രഘുവാണു ആ ആശയം പറഞ്ഞു തന്നത്, നീ വീട്ടിലോട്ടു വിളിച്ചു പറ, ജോലി കിട്ടിയിട്ടുണ്ട്, നല്ല ജോലിയാണ്. പക്ഷെ കിട്ടണമെങ്കില്‍ 1 ലക്ഷം രൂപ കെട്ടിവെക്കണം,തല്‍കാലം പൈസ ഇല്ലെങ്കില്‍ വീടിന്റെ ആധാരം പണയം വെച്ചയച്ചാല്‍ മതി 2 മാസത്തെ ശംബളം കിട്ടിയിട്ട് എടുത്ത് കൊടുക്കാം. ഹൊ ഇവന്റെ ഒരു ബുധ്ധി. ഞാനും വിചാരിച്ചു ഇതുപോലെ തന്നെ ചെയ്യാന്‍. എന്തായാലും നാളെ കഴിഞ്ഞ് വീട്ടിലോട്ടൊന്നു വിളിക്കണം. എന്തായാലും, വീട്ടില്‍ നിന്നും കിട്ടും, എന്റെ ഭാവിക്കു അവരു എതിരു പറയില്ല.

പിറ്റേന്ന് ഹോളിയായിരുന്നു. ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ ഒരു ഹോളിക്കു കൂടുന്നത്, വഴിയിലൊന്നും ഇറങ്ങാന്‍ പറ്റുന്നില്ല, കുട്ടികളും മുതിറ്ന്നവരും, കളര്‍ കളര്‍ന്ന വെള്ളം പരസ്പരം ദേഹത്തെക്കൊഴിക്കുന്നു, കടകളൊക്കെ അടഞ്ഞു കിടക്കുന്നു, റൂമില്‍ പാചകം ചെയ്യാത്തത് കൊണ്ട് ഞങള്‍ രാവിലത്തെ ഭക്ഷണം കഴിച്ചിട്ടുമില്ല. ഞ്ങ്ങള്‍ 15 പേരും ഒരു റസ്റ്റോറണ്ട് അന്വേഷിച്ച് നടക്കാന്‍ തുടങ്ങി, പെട്ടന്നു ഒരു കുട്ടി വന്ന് ഞങങളുടെ ദേഹത്തേക്കു കളറ് വെള്ളം തളിക്കാന്‍ തുടങ്ങി, എന്തായാലും നനഞ്ഞതല്ലെ, ഞങ്ങള്‍ കുളിക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ അറ്മാധിക്കന്‍ തുടങ്ങി, വഴിയില്‍ കാണുന്നവരെയൊക്കെ വെള്ളം തളിക്കാന്‍ തുടങ്ങി, കുറച്ച് നടന്ന് കഴിഞ്ഞപ്പോള്‍ ഒരു ചെറിയ കട കണ്ട്, അവിടെ ഹോളി പ്രമാണിച്ച് എല്ലാവറ്ക്കും പാല് വിതരണം ചെയ്യുന്ന്, പിന്നെ ബിസ്കറ്റും, അതു കണ്ടപാടെ എല്ലാവരും, പാലും ബിസ്കറ്റും കഴിക്കാന്‍ തുടങ്ങി, ഓസിക്കല്ലെ, ഓയിന്റ്മെന്റും കഴിക്കുന്ന ടീ്മാ……

എന്തു പറയാനാ..എനിക്കു മാത്രം ബിസ്കറ്റ് മാത്രമെ കിട്ടിയിട്ടുള്ളൂ..പാലു കിട്ടിയില്ല. കാരണം, എല്ലാവരും 4ഉം 5ഉം ക്ലാസ്സ് കുടിച്ചപ്പൊഴെക്കും സാധനം തീറ്ന്നു..കുറച്ച് വെള്ളാം കുടിച്ച് ഞാന്‍ താല്‍കാലിക വിശപ്പു മാറ്റി, ഒരു 10 മിനുറ്റ് കഴിഞ്നപ്പോള്‍ എല്ലാവരും ചിരിക്കാന്‍ തുടങ്ങി, ഹൊ ഒടുക്കത്തെ കൊലച്ചിരി…….പിന്നെ ഒരു 5 മിനുറ്റ് കഴിഞപ്പോള്‍ എല്ലാവരും കരയാന്‍ തുടങ്ങി…

എനിക്കൊന്നും മനസ്സിലായില്ല…..ഇവറ് അഭിനയിക്കുകയാണൊ, അതൊ, ഇത് ഹോളിയുടെ ഭാഗമാണൊ, അവറ് വീണ്ടും പൊട്ടിച്ചിരിക്കാന്‍ തുടങ്ങി, പക്ഷെ എനിക്കു മാത്രം ഒരു കുഴപ്പവുമില്ല. ഞാന്‍ ആ കടക്കാരനോട് ചോദിച്ചു: ചേട്ടാ, എന്താ ഇത്, ആ പാലു കുടിച്ചതിനു ശേഷം അവരാകെ മാറി, പുള്ളിപറഞ്ഞപ്പോഴണ് അറിയുന്നത്, അതു ഒരു തരം ലഹരിയാണ്, ബാങ്ക് എന്നു പറയുന്ന ഒരു സാധനം, ഹോളി ക്കു അത് ഫ്രീയായിട്ട് കൊടുക്കുന്നതാ‍ണ്,

പടച്ചോനെ ഇനി ഇപ്പോള്‍ എന്ത ചെയ്യുക, ഭാഗ്യത്തിന് ഞാന്‍ മാത്രം കുടിച്ചില്ല. രക്ഷപ്പെട്ടു. ഞാന്‍ അവരെയും കൂട്ടി റൂമിലോട്ടു പോയി, ഓരോരുത്തരും പരസ്പരം എന്തൊക്കെയൊ പറയുന്നുണ്ടായിരുന്നു. ആറ്ക്കും ഒന്നും മനസ്സിലാവുന്നില്ല. കാരണം നാവ് വഴങ്ങുന്നില്ല……….

ഫ്ലാറ്റിലെത്തിയതും, എല്ലാവരും ഫ്ലാറ്റായി…..നീണ്ട 8 മണിക്കൂറ് ഉറക്കം, എന്നിട്ടും ലഹരി ഇറങ്ങിയിട്ടില്ല..കോട്ടയത്ത് കാരന്‍ ആന്റണിയുണ്ട് ഒരു മൂലയിലിരുന്നു കരയുന്നു..എന്റെ പൈസ പോയി,,ഞാന്‍ 3 കൊല്ലം സംബാധിച്ച എന്റെ 1 ലക്ഷം രൂപ ഈ തോമസു കാരണം പോയി…..അവനാ എന്നെ ഇവിടെ ക്ണ്ട് വന്നത്..എനിക്കാരെയും ചേറ്ത്താന്‍ പറ്റുന്നില്ല.

അപ്പുറത്തിരുന്ന് രഘു ഉണ്ട് പിറു പിറുക്കുന്നു, ആ നിഷാദ് ആണ് എന്നെ ചേറ്ത്തത്, വീടിന്റെ ആധാരം പണയം വെച്ചിട്ടാണ് ഞാന്‍ ചേറ്ന്നതു, എനിക്കു നാട്ടിലെക്ക് ഇനി പോവാന്‍ പറ്റില്ല…

നിഷാദും, തോമസും 2 പേരോടും പറയുകയായിരുന്നു..ഞങ്ങളും ഇതില്‍ വീണു പോയതാ… പൈസ ഉണ്ടാക്കുന്നവരുണ്ട്, പക്ഷെ നമ്മള്‍കിത് നടക്കില്ല….

അവരു വീണ്ടും ചിരിക്കാന്‍ തുടങ്ങി……..പിന്നെ കരയാനും……….അവറ്ക്കു തന്നെ യറിയില്ല അവരേതു ലോകത്താണെന്ന്.

പിറ്റേന്നു രാവിലെതന്നെ ഞാന്‍ റെയില്‍ വെ സ്റ്റേഷനില്‍ പോയി കോഴിക്കോട്ടേക്കുള്ള കൊങ്കണിന് ടിക്കറ്റ് റിസറ്വ് ചെയ്തു, അന്നു വൈകീട്ട് തന്നെ യാത്ര തിരിച്ചു. എല്ലാവരും എന്നെ ഒരു പാടു നിറ്ബന്ധിച്ചു ഇതൊരു നല്ല അവസരന്മാണു ഒഴിവാക്കരുത്, ഞ്ങള്‍ എല്ലാവരും, 1 ലക്ഷം രൂപ വരെ വാങ്ങ്നിക്കുന്നുണ്ട്, ജീവിതത്തില്‍ ഒരു തവണയെ അവസരങ്ങള്‍ ഉണ്ടാവുകയുള്ളൂ…അതുകൊണ്ട് ഇത് നഷ്ടപ്പെടുത്തരുത്…..

ഞാന്‍ പറഞ്ഞു, ഞാന്‍ ജോയിന്‍ ചെയ്യാനുള്ളാ പൈസ റെഡിയാക്കന്‍ പോവുകയാണ്, റെഡിയായാല്‍ ഉടന്‍ തിരിച്ചു വരും………..

പക്ഷെ എന്റെ മനസ്സു മുഴുവന്‍ എന്റെ ബൈക്കായിരുന്നു, പിന്നെ എനിക്ക് ഒന്നം തിയതി ജോയിന്‍ ചെയ്യാനുള്ള് എന്റെ ജോലിയും……..പിന്നെ അവരാ പാലു കുടിച്ചത് കൊണ്ട് എനിക്കു കിട്ടിയ 1 ലക്ഷം രൂപയും...........